2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ക്ലീക്ലീ ടിവി

ശശി: നമസ്കാരം ക്ലീക്ലീ ടിവിയുടെ എക്സ്ക്ളൂസീവ് സംപ്രേഷണത്തിലേക്കു സ്വാഗതം. ഇന്നു രാവിലെ വിവാഹിതനായ നമ്മുടെ പ്രിയങ്കരനായ തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രിയുടെ തല്‍സമയ സംപ്രേഷണമാണ് ക്ലീക്ലീ ടിവിയില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. വിവാഹച്ചടങ്ങളുകള്‍ ആദ്യന്തം തല്‍സയം സംപ്രേഷണം നടത്തിയതും ക്ലീക്ലീ ടിവി തന്നെയായിരുന്നു. രണ്ടു മാസം മുമ്പ് തങ്കപ്പനും രാജമ്മയും തമ്മിലുള്ള പരിചയം വെറും പരിചയമല്ല ആഴത്തിലുള്ള സൌഹൃദമാണെന്നും പിന്നീട് അത് പ്രണയമാണെന്നും അവര്‍ കല്യാണം കഴിച്ചേക്കുമെന്നുമുള്ള വാര്‍ത്തകള്‍ ലോകത്തെ അറിയിച്ചതും ക്ലീക്ലീ ടിവി ആയിരുന്നു. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം അട്ടപ്പാടിയിലെ വീട്ടില്‍ ഫസ്റ്റ് നൈറ്റിനുള്ള തയ്യാറെടുപ്പിലാണ് തങ്കപ്പനും രാജമ്മയും. അവിടുത്തെ ഏറ്റവും പുതിയ വിവരങ്ങളുമായി ഞങ്ങളുടെ ലേഖകന്‍ ജോമോന്‍ മൂട്ടപ്പടി നമ്മോടൊപ്പമുണ്ട്.. ജോമോന്‍ എന്താണ് അവിടുത്തെ അവസ്ഥ ? ആദ്യരാത്രിയുടെ ഒരുക്കങ്ങള്‍ എവിടെ വരെയായി ?



ജോമോന്‍: ശശീ… തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രി ആരംഭിക്കാന്‍ ഇനി കഷ്ടിച്ച് ഒരു മണിക്കൂര്‍ കൂടിയേ ബാക്കിയുള്ളൂ. രാജമ്മ ഇപ്പോള്‍ കട്ടന്‍കാപ്പി കുടിച്ചുകൊണ്ട് കട്ടിലിലിരിക്കുന്നത് ഈ വെന്റിലേഷനിലൂടെ എനിക്കു കാണാം. ചുവന്ന ബ്ലൌസും ചതുരത്തിലുള്ള ഡിസൈനിലുള്ള മഞ്ഞ സാരിയുമാണ് രാജമ്മ ഉടുത്തിരിക്കുന്നത്.. തങ്കപ്പന്‍ മുറിയില്‍ തന്നെയുണ്ട്. തങ്കപ്പന്റെ കട്ടന്‍കാപ്പി ടിപ്പോയില്‍ വിശ്രമിക്കുകയാണ്. ഏതുനിമിഷവും തങ്കപ്പന്‍ കട്ടന്‍കാപ്പി എടുത്തു കുടിച്ചേക്കുമെന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അതേ സമയം, രാജമ്മ ഗ്ലാസ് പിന്നെയും ചുണ്ടോടു ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.. അട്ടപ്പാടിയിലെ കട്ടന്‍കാപ്പി രാജമ്മയ്ക്ക് ഇഷ്ടമായി എന്നതിന്റെ വ്യക്തമായ സൂചനകളാണ് രാജമ്മയുടെ ശരീരഭാഷയില്‍ നിന്നു ലഭിക്കുന്നത്.. അതുപോലെ തന്നെ മറ്റൊരു കാര്യം.. രാവിലെ വിവാഹത്തിനെത്തിയതിനു ശേഷം ഇതാദ്യമായാണ് രാജമ്മ കട്ടന്‍കാപ്പി കുടിക്കുന്നത്… വന്നപ്പോള്‍ ഏലയ്ക്കയിട്ട ചായയും പിന്നെ 10 മണിയോടെ ജീരകവെള്ളവും സദ്യക്കു കരിങ്ങാലിവെള്ളവുമാണ് രാജമ്മ കുടിച്ചത്. അതുകൊണ്ട് തന്നെ കട്ടന്‍കാപ്പി ഇഷ്ടപ്പെട്ടു എന്നുള്ളത് വളരെ നല്ല ഒരു സൂചനയായി നമുക്ക് കാണാം.. എന്നാല്‍ കാപ്പി കുടിക്കുന്നതിനിടയില്‍ രാജമ്മ തങ്കപ്പനോട് സംസാരിക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ആദ്യരാത്രിയുടെ പുരോഗതി എങ്ങനെയായിരിക്കും എന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്.. എന്തായാലും രാജമ്മ കട്ടന്‍ കുടിച്ചു തീരുന്നതുവരെ കൂട്ടിയും കിഴിച്ചും നമുക്ക് കാത്തിരിക്കാം… ശശി..


ശശി: ജോമോന്‍.. തങ്കപ്പന്റെ ശരീരഭാഷയില്‍ നിന്ന് എന്തെങ്കിലും മനസസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ ? കട്ടന്‍കാപ്പിയോട് തങ്കപ്പന്റെ സമീപനമെന്താണ് ? അത് കുടിക്കാന്‍ സാധ്യതയുണ്ടോ ? അതുപോലെ, തങ്കപ്പന്‍ ഇന്ന് വേറേ കട്ടന്‍കാപ്പി കുടിച്ചിരുന്നോ ?


ജോമോന്‍: ശശീ.. ഞാന്‍ നേരത്തേ പറഞ്ഞു, തങ്കപ്പന്റെ നാലാമത്തെ കല്യാണമാണ് ഇത് അതുകൊണ്ടു തന്നെ ഒരു നവവരനുണ്ടായിരിക്കേണ്ട വിറയലോ ആശങ്കയോ ഒന്നും രാവിലെ മുതല്‍ തന്നെ തങ്കപ്പനില്‍ പ്രകടമായിരുന്നില്ല. ഇപ്പോള്‍ മുറിയില്‍ രാജമ്മയും തങ്കപ്പനും മാത്രമേയുള്ളൂവെങ്കിലും പടിഞ്ഞാറുഭാഗത്തേക്കുള്ള വാതില്‍ തുറന്നാണ് കിടക്കുന്നത്. അവിടെ നിന്ന് ആരെങ്കിലും ശ്രദ്ധിക്കാനുള്ള സാധ്യതയാണോ ഇവര്‍ക്കിടയിലെ മൌനത്തിനു കാരണം എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. തങ്കപ്പന്റെ കട്ടന്‍കാപ്പി ഇപ്പോള്‍ 65 ശതമാനത്തോളം തണുത്തിട്ടുണ്ടാവും. കട്ടന്‍കാപ്പി തനിക്കു കുടിക്കാനുള്ളതാണെന്നത് തങ്കപ്പന്‍ പരിഗണിക്കുന്നേയില്ല എന്നാണ് ശരീരഭാഷയില്‍ നിന്നു മനസ്സിലാവുന്നത്.. അതുപോലെ തന്നെ ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം.. ഇന്നത്തെ ദിവസം തങ്കപ്പന്‍ കട്ടന്‍കാപ്പി ഒന്നും കുടിച്ചിട്ടില്ല എന്നതാണ്.. രാവിലെ മുതല്‍ തങ്കപ്പന്‍ കടുക്കാവെള്ളം മാത്രമാണ് കുടിക്കുന്നത്.. ശശീ..


ശശി: അട്ടപ്പാടിയില്‍ നിന്നു ജോമോന്‍ മൂട്ടപ്പടി നല്‍കുന്ന വിവരങ്ങളാണ് ഒപ്പം തങ്കപ്പന്റെയും രാജമ്മയുടെയും കിടപ്പുമുറിയിലെ വെന്റിലേഷനിലൂടെ ലഭിക്കുന്ന എക്സ്ക്ളൂസീവ് ദൃശ്യങ്ങളുമുണ്ട്. തങ്കപ്പന്‍ കട്ടന്‍കാപ്പി കുടിക്കുന്നില്ല എന്ന വിവരമാണ് ജോമോന്‍ നമുക്ക് നല്‍കുന്നത് എന്നാല്‍ അതിനെക്കാളൊക്കെ പ്രധാനപ്പെട്ട മറ്റൊരു വിവരം രാവിലെ മുതല്‍ തങ്കപ്പന്‍ കടുക്കാവെള്ളം കുടിക്കുന്നുണ്ടായിരുന്നു എന്നതാണ്. ആദ്യരാത്രിക്കു മുമ്പ് നവവരന്‍ കടുക്കാവെള്ളം കുടിക്കുന്നത് രണ്ട് സൂചനകളാണ് നല്‍കുന്നത്. ഒന്ന്, അതിഭയങ്കരമായി നിലനില്‍ക്കുന്ന ആക്രാന്തം അല്‍പം കുറയ്ക്കുക, രണ്ട്, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ ഈ രാത്രി കഴിഞ്ഞുപോവുക. തങ്കപ്പന്റെ കാര്യത്തില്‍ ഏതിനായിരിക്കും സാധ്യത കൂടുതല്‍ ? ആക്രാന്തം കുറയ്ക്കാനാണെങ്കില്‍ കുറയ്ക്കുന്നതിനു മുമ്പുള്ള തങ്കപ്പന്റെ ആക്രാന്തം ഏതു വിധത്തിലായിരിക്കും ? അതല്ല, പ്രലോഭനം ഒഴിവാക്കാനാണെങ്കില്‍ അതെന്തിന് ? തങ്കപ്പന്റെ രണ്ടാമത്തെ ഭാര്യ ജാനു ഇപ്പോള്‍ മറയൂരില്‍ നിന്നു ലൈനിലുണ്ട്… ജാനുവിനോടു തന്നെ ചോദിക്കാം. ജാനു.. ചോദ്യം കേട്ടല്ലോ.. ഏതിനായിരിക്കും സാധ്യത ?


ജാനു: അങ്ങേര് രാവിലെ മുതല് കടുക്കാവെള്ളം കുടിക്കുന്നുണ്ടെന്ന് നിങ്ങളോടാരാ പറഞ്ഞത് ? അല്ല, അതൊന്നറിയണമല്ലോ..


ശശി: ജാനു.. നമ്മുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ജാനുവിനോടുള്ള ചോദ്യം.. നമ്മള്‍ പറഞ്ഞതില്‍ ഏതിനായിരിക്കും സാധ്യത കൂടുതല്‍ എന്നാണ് ?


ജാനു: ഇതിലിപ്പോ സാധ്യത കൂടുതലും കുറവുമൊന്നുമില്ല. അങ്ങേര് കടുക്കാവെള്ളം കുടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു 15 വയാഗ്ര ഗുളികയെങ്കിലും കലക്കിയിട്ടുണ്ടാവും. ഇപ്പോ അത്രേ ഞാന്‍ പറയുന്നുള്ളൂ. ചാനലാണ് ലൈവാണ് എന്നൊക്കെ പറഞ്ഞതുകൊണ്ടാണ്, ഇല്ലെങ്കില്‍ ഞാന്‍ ഇച്ചിരെ വിസ്തരിച്ചേനെ.


ശശി: ജാനുവുമായുള്ള ആദ്യരാത്രി എങ്ങനെയായിരുന്നു ? ഏത് തരത്തിലായിരുന്നു തങ്കപ്പന്റെ പ്രതികരണം ?


ജാനു: പോടാ നാറീ.. നിന്റെമ്മച്ചിയോട് പോയി ചോദിക്ക്..


ശശി: ലൈനില്‍ എന്തോ തകരാര്‍ സംഭവിച്ചിരിക്കുകയാണ്.. നമുക്ക് തിരിച്ചുവരാം.. അട്ടപ്പാടിയില്‍ നിന്നു പുതിയ വിശേഷങ്ങള്‍ വല്ലതുമുണ്ടോ എന്നു നോക്കാം.. ജോമോന്‍.. ജോമോന്‍.. കേള്‍ക്കുന്നുണ്ടോ ? എന്താണവിടെ നടക്കുന്നത് ?


ജോമോന്‍: ശശീ.. ഇപ്പോള്‍ രാജമ്മ കട്ടിലിലില്‍ നിന്നെണീറ്റ് ഗ്ലാസുമായി പുറത്തേക്കു പോയിരിക്കുകയാണ്. തങ്കപ്പനും എണീറ്റ് പോക്കറ്റില്‍ നിന്ന് എന്തോ പുറത്തെടുക്കുകയാണ്..


ശശി: ജോമോന്‍ ശ്രദ്ധിക്കൂ.. എന്താണത് ? വയാഗ്രയുടെ ബോട്ടിലോ മറ്റോ ആണോ ?


ജോമോന്‍: വെള്ളനിറമുള്ള ഒരു ബോട്ടിലാണത്.. കയ്യില്‍ അമര്‍ത്തി പിടിച്ചിരിക്കുന്നതുകൊണ്ട് എന്താണതിന്റെ പുറത്ത് എഴുതിയിട്ടുള്ളതെന്ന് വായിക്കാന്‍ സാധിക്കുന്നില്ല. പച്ച അക്ഷരങ്ങളിലാണ് അതിന്റെ പേരെഴുതിയിരിക്കുന്നത്.. ഇപ്പോള്‍ തങ്കപ്പന്‍ അതിന്റെ അടപ്പ് മെല്ലെ തുറക്കുകയാണ്. തങ്കപ്പനു കുടിക്കാന്‍ വച്ചിരിക്കുന്ന കട്ടന്‍കാപ്പിയിലേക്ക് ബോട്ടിലിലില്‍ നിന്നു ഗുളികകള്‍ ധാരധാരയായി ഇടുകയാണ്..


ശശി: ജോമോന.. ശ്രദ്ധിക്കൂ.. എത്ര ഗുളികകളാണ് തങ്കപ്പന്‍ അതിലേക്കിടുന്നത് ? അതുപോലെ ആ ഗുളികകളുടെ നിറമെന്താണ് ?


ജോമോന്‍: എത്ര ഗുളികള്‍ എന്നു കൃത്യമായി പറയാന്‍ കഴിയില്ല ശശി.. എന്തായാലും ഒരു പത്ത് പതിനഞ്ച് ഗുളികകളെങ്കിലും അതിലേക്ക് ഇട്ടിട്ടുണ്ട്.. ഇളംനീലനിറമാണ് ഗുളികകള്‍ക്കുള്ളത്..


ശശി: ജോമോന്‍ ഒരു നിമിഷം.. ലൈനില്‍ തന്നെ തുടരുക.. വളരെ പെട്ടെന്നു തിരിച്ചുവരാം.. ഇപ്പോള്‍ ഡോക്ടര്‍ സുഗുണന്‍ കൊച്ചി സ്റ്റുഡിയോയില്‍ നിന്നു നമ്മോടൊപ്പം ചേരുന്നു.. ഡോ. സുഗുണന്‍ തങ്കപ്പന്‍ കട്ടന്‍കാപ്പിയിലേക്ക് ഇട്ട ഗുളികളുടെ വിവരങ്ങള്‍ ജോമോന്‍ പറഞ്ഞത് ഡോക്ടര്‍ കേട്ടു കാണുമെന്നു കരുതുന്നു.. അതുപോലെ ജാനു പറഞ്ഞതും ഒരു സൂചനയാണ്.. ഇളം നീലനിറമാണ് ഗുളികകള്‍ക്ക് എന്നു ജോമോന്‍ ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞു.. എന്താണ് അങ്ങയുടെ വിശകലനം ? തങ്കപ്പന്‍ കട്ടന്‍കാപ്പിയിലിട്ടത് വയാഗ്ര തന്നെയാവുമോ ?


ഡോ.സുഗുണന്‍: വയാഗ്ര എന്ന മരുന്നിനെപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അന്ധവിശ്വാസങ്ങളും ഈ അഭിപ്രായവുമായും ചേര്‍ത്തുവയ്ക്കേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഇക്കാര്യത്തില്‍ തങ്കപ്പന്റെ മുന്‍ഭാര്യയായ ജാനുവിനും തെറ്റുപറ്റിയിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട്…


ജാനു: ഡോ, ഡോ.. ഡോക്ടറേ.. താന്‍ എനിക്കിട്ടൊലത്താന്‍ വരല്ലേ.. ഇത്രേം കാലത്തിനെടയ്ക്ക് എനിക്കൊരു തെറ്റും പറ്റീട്ടില്ല.. അങ്ങേരുമായി ഡ്രൈവാഷായിട്ട് ഞാനിവിടെ നല്ല അന്തസ്സായിട്ടാടോ ജീവിക്കുന്നേ.. ഞാനിവിടെ മറ്റേപ്പണി ചെയ്താ ജീവിക്കുന്നേന്ന് തന്നോടാരാടോ പറഞ്ഞേ ?


ശശി: ജാനൂ, ജാനൂ… ഞാന്‍ വരാം.. ജാനു തെറ്റിദ്ധരിച്ചിരിക്കുകയാണ്.. ജാനുവിനു തെറ്റ് പറ്റി എന്നു ഡോക്ടര്‍ പറഞ്ഞത് ജാനു ഉദ്ദേശിക്കുന്ന തരത്തിലല്ല… ഡോക്ടര്‍ തുടരൂ..


ഡോ.സുഗുണന്‍: അവള്‍ടെ മൈക്കങ്ങ് ഓഫ് ചെയ്തേരേ.. നമ്മള്‍ പറഞ്ഞത്.. വയാഗ്രയ്ക്കു നീല നിറമാണെങ്കിലും അത് ബോട്ടിലില്‍ അല്ല വരുന്നത്.. അതുപോലെ തന്നെ പതിനഞ്ച് വയാഗ്ര ഒരു ഗ്ലാസിലേക്ക് ഇടുകയെന്നൊക്കെ പറഞ്ഞാല്‍ ഗ്ലാസിന്റെ മുക്കാല്‍ ഭാഗമെങ്കിലും നിറയും. ഇനി പ്രായോഗികമായി നോക്കിയാല്‍ 15 വയാഗ്ര ഇന്നു തങ്കപ്പന്‍ കഴിച്ചാല്‍ പിന്നെയൊരു 15 വര്‍ഷത്തേക്ക് ഗിയര്‍ ഡൌണ്‍ ആകില്ല.. തങ്കപ്പനെപ്പോലെയൊരാള്‍ അങ്ങനെ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..


ശശി: തങ്കപ്പന്‍ കട്ടന്‍ കാപ്പിയില്‍ ഇട്ടത് വയാഗ്ര തന്നെയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. തങ്കപ്പന്‍ ഗാസിലേക്ക് ഗുളികകള്‍ ഇടുന്നതിന്റെ സ്ളോമോഷന്‍ ദൃശ്യങ്ങളാണ് നിങ്ങളിപ്പോള്‍ കാണുന്നത്. ഇനിയുള്ള അവസരം പ്രേക്ഷകര്‍ക്കാണ്.. തങ്കപ്പന്‍ ഗാസിലേക്കിടുന്നത് വയാഗ്രയോ അതോ മറ്റേതെങ്കിലും ഗുളികയോ ? പ്രേക്ഷകര്‍ക്കു പ്രതികരിക്കാം. അഭിപ്രായങ്ങള്‍ രേഖപ്പെടുന്നതിനു ഞങ്ങളുടെ വെബ്സൈറ്റ് കാണുക.. ക്ളീക്ളീഡോട്കോം… നമുക്കു തിരിച്ചുവരാം.. അട്ടപ്പാടിയില്‍ ആദ്യരാത്രിക്കുള്ള ഒരുക്കങ്ങള്‍ എവിടെവരെയായി…. പുതിയ വിവരങ്ങളുമായി ജോമോന്‍ ലൈനിലുണ്ട്.. ജോമോന്‍ എന്താണ് പുതിയ വിവരങ്ങള്‍ ?


ജോമോന്‍: നേരത്തേ അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി തങ്കപ്പനും രാജമ്മയും ആദ്യരാത്രി ആഘോഷിക്കുന്നത് അട്ടപ്പാടിയിലെ വീട്ടിലല്ല മറിച്ച് നെല്ലിയാമ്പതിയിലെ റിസോര്‍ട്ടിലാണ് എന്നാണിപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഈ തീരുമാനം ആരുടേതാണെന്നു വ്യക്തമല്ല എങ്കിലും ഗുളികകള്‍ ഇട്ട കട്ടന്‍കാപ്പി രുചിച്ചുനോക്കുക പോലും ചെയ്യാതെ തങ്കപ്പന്‍ ബാഗിലേക്ക് സാധനങ്ങള്‍ പെറുക്കി വയ്ര്‍ക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്..


ശശി: എന്തൊക്കെയാണ് തങ്കപ്പന്‍റെ സാധനങ്ങള്‍ ? ആദ്യരാത്രിയുടെ സൂചന നല്‍കുന്ന എന്തെങ്കിലും അതിലുണ്ടോ ? അതുപോലെ രാജമ്മ ഇപ്പോള്‍ എവിടെയാണ് ? അവിടെ നിന്നുള്ള ദൃശ്യങ്ങളിലും രാജമ്മ ഇല്ല… എന്താണ് അവിടെ സംഭവിക്കുന്നത് ?


ജോമോന്‍: വല്ലഭനു പുല്ലും ആയുധം എന്നാണ് തങ്കപ്പനെ പറ്റി അറിയാവുന്നവര്‍ പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം പെറുക്കി വയ്ര്‍ക്കുന്ന സാധനങ്ങളില്‍ ഫസ്റ്റ് നൈറ്റില്‍ ഏതുപയോഗിക്കും ഏതുപയോഗിക്കില്ല എന്നു പറയാന്‍ പറ്റില്ല. എങ്കിലും വെളിച്ചെണ്ണ, മെഴുകുതിരി, ടോര്‍ച്ച്, നൂല്‍, മൊട്ടുസൂചി, ടവ്വല്‍, പോക്കറ്റ് റേഡിയോ മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാധനങ്ങളാണ് അദ്ദേഹം ബാഗിനുള്ളിലേക്ക് വച്ചിട്ടുള്ളത്. ബാഗില്‍ വച്ചിട്ടുള്ള ഉപകരണങ്ങള്‍ വച്ചുനോക്കിയാല്‍ വളരെ വ്യത്യസ്തമായ ഒരാദ്യരാത്രിക്കാണ് നമ്മള്‍ സാക്‍ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം.


ശശി: രാജമ്മ എവിടെ ?


ജോമോന്‍: രാജമ്മ 20 മിനിട്ടോളമായി ഈ മുറിയിലില്ല. രാജമ്മ എവിടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേ സമയം, രാജമ്മ വസ്ത്രം മാറുകയാണ് എന്ന് പറഞ്ഞ് അടച്ചിട്ട മുറിക്കു മുന്നില്‍ ഏതാനും ആളുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. രാജമ്മയെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നു മറയ്ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത് എന്നാണ് കരുതുന്നത്. മുറിയ്ക്കുള്ളില്‍ രാജമ്മ വസ്ത്രം മാറുകയാണ് എന്നുറപ്പുവരുത്തുന്നതിനായി പോയ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരിക്കുകയാണ്.ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രാജമ്മ വസ്ത്രം മാറുന്ന മുറിയ്ക്കു മുന്നില്‍ ഇപ്പോള്‍ കുത്തിയിരിക്കുകയാണ്. ജില്ലാ കലക്ടര്‍ എത്തി ക്ഷമാപണം നടത്തുകയും രാജമ്മ വസ്ത്രം മാറുന്നത് തല്‍സമയം ചിത്രീകരിക്കാന്‍ അനുവദിക്കുകയും ചെയ്തെങ്കിലേ കുത്തിയിരിപ്പ് അവസാനിക്കൂ എന്നും മാധ്യമസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല എന്നും അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്.


ശശി: ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അട്ടപ്പാടിയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.. ആദ്യരാത്രിക്ക് അല്‍പസമയം മുമ്പ് രാജമ്മയെ കാണാതായിരിക്കുന്നു അതേ സമയം രാജമ്മയുടോ തിരോധാനം അന്വേഷിച്ചുപോയ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റിരിക്കുകയാണ്. ഇനിയെന്താണ് സംഭവിക്കുക എന്നു പറയാന്‍ പറ്റില്ല.. ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് നമ്മുടെ ലേഖകന്‍ ജോമോന്‍ അടക്കമുള്ള മാധ്യമസംഘം രാജമ്മ വസ്ത്രം മാറുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയാണ്.. സാംസ്കാരികമായ ഒരു രക്ഷാപ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്.. അതാ മുറിയുടെ വാതില്‍ തുറന്നു കഴിഞ്ഞു.. അവിടെ.. അവിടെ.. ഇല്ല രാജമ്മ മുറിയിലില്ല… മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി, രാജമ്മയെ കാണാനില്ല.. രാജമ്മയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ അതോ ആരോടെങ്കിലും ഒപ്പം ഒളിച്ചോടിയതാണോ ? ഈ രണ്ടു ചോദ്യങ്ങള്‍ക്കു മുന്നില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുന്നു.. ജോമോന്‍.. ഹലോ ജോമോന്‍ കേള്‍ക്കുന്നുണ്ടോ ?


ജോമോന്‍: ഇവിടെ നടന്നത് എന്താണെന്നു ഞാന്‍ വിവരിക്കുന്നില്ല… രാജമ്മയെ കാണാനില്ല എന്നതല്ല ശശി ഞെട്ടിക്കുന്ന വാര്‍ത്ത.. തങ്കപ്പനും രാജമ്മയും കൂടി ഒരു ബജാജ് ഫോര്‍ എസ് ചാംപ്യന്‍ ബൈക്കില്‍ തൂക്കുപാലത്തിലൂടെ കടന്നുപോകുന്നത് കണ്ടതായി പുഴയില്‍ മണല്‍വാരുന്നവര്‍ പറഞ്ഞതായി ഒരു വാര്‍ത്ത ഇവിടെയുണ്ട്.. അങ്ങനെയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ നിന്നു ഇരുവരും മറ്റൊരു വാതിലിലൂടെ രക്ഷപെടുകയായിരുന്നു എന്നു വേണം ഊഹിക്കാന്‍.. ശശി..


ശശി: നന്ദി ജോമോന്‍.. അതുപോലെ ഞങ്ങളോടു സഹകരിച്ച ജാനു, ഡോക്ടര്‍ സുഗുണന്‍.. തികച്ചും നാടകീയമായ സംഭവവികാസങ്ങളിലൂടെ തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രി നമ്മുടെ കൈവിട്ടുപോയിരിക്കുകയാണ്. എങ്കിലും നമ്മള്‍ അന്വേഷണം തുടരും.. മാധ്യമങ്ങളുടെ കണ്ണില്‍ നിന്നു രക്ഷപെടാന്‍ തങ്കപ്പനോ രാജമ്മയ്ക്കോ എളുപ്പത്തില്‍ സാധിക്കില്ല.. കൂടുതല്‍ വിവരങ്ങളുമായി ഞാനുടനേ തിരികെ വരാം.. ഇടവേളയ്ക്കു ശേഷം.. ആദ്യരാത്രിയില്‍ തങ്കപ്പനും രാജമ്മയും ചെയ്യാന്‍ സാധ്യതയുള്ള സംഗതികളെപ്പറ്റി പ്രമുഖലൈംഗികശാസ്ത്രജ്ഞന്‍ ഡോ.ആന്റണി ഉൌക്കന്‍ നമ്മോടു സംസാരിക്കും.. തുടര്‍ന്ന് ആദ്യരാത്രി എങ്ങനെയായിരിക്കുമെന്ന് ഭാവനയില്‍ കണ്ട് തയ്യാറാക്കിയ തങ്കരാജ എന്ന ആനിമേഷന്‍ സിഡിയെപ്പറ്റിയുള്ള സ്പെഷല്‍ റിപ്പോര്‍ട്ട്.. സ്റ്റേ ട്യൂണ്‍ഡ് !

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

ആരോഗ്യമുള്ള കുഞ്ഞ് പിറക്കാന്‍

ഡോ. നിര്‍മ്മല സുധാകരന്‍
മാതൃത്വം ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്‍ അച്ഛനും പങ്കുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്‍ഭധാരണത്തിന്റെയും ലക്ഷ്യം. 38 ആഴ്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ വളര്‍ച്ചയിലെത്താന്‍ വേണ്ട സര്‍വ ഘടകങ്ങളും നല്‍കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്.






ഗര്‍ഭധാരണം എപ്പോള്‍?


ഗര്‍ഭധാരണം ഒരിക്കലും 'അബദ്ധ'ത്തില്‍ ആവരുത്. ഒരു കുഞ്ഞിനെ വഹിക്കാന്‍ ശാരീരികവും മാനസികവുമായ ഒരുക്കം ആത്യാവശ്യമാണ്. എപ്പോള്‍ ഗര്‍ഭിണിയാവണം എന്നത് ആസൂത്രിതമായി ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഓരോ വ്യക്തിയുടെയും ജീവിതം ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്നു. ഗര്‍ഭപാത്രത്തില്‍ കഴിയുന്ന 266 ദിവസങ്ങളില്‍ ഭാവിജീവിതത്തിന്റെ എല്ലാ അടിത്തറയും സൃഷ്ടിക്കപ്പെടുന്നു. പ്രത്യേകിച്ച് ആദ്യത്തെ 5 മാസത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക അവയവങ്ങള്‍ രൂപാന്തരപ്പെടുന്നത്.






ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയോടൊപ്പം ഈ 'ഭാരം' ചുമക്കാനായി ഗര്‍ഭിണിയുടെ ഗര്‍ഭപാത്രമടക്കം മറ്റെല്ലാ അവയവങ്ങളിലും മാറ്റം സംഭവിക്കുന്നു. ഹൃദയം, രക്തധമനികള്‍, വൃക്ക, കരള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പുതിയ അതിഥിക്ക് സൗകര്യമൊരുക്കാനായി തയ്യാറാവുന്നു. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശരിയായ തയ്യാറെടുപ്പില്ലാതെ ഗര്‍ഭിണിയാവരുത്. അത് ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നല്‍കാന്‍ ബുദ്ധിമുട്ടാവും. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവണം. പ്രമേഹ രോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച ശേഷമേ ഗര്‍ഭിണിയാകാവൂ. പ്രമേഹരോഗികളില്‍ അംഗവൈകല്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ രോഗം, അപസ്മാരം, തൈറോയിഡ് രോഗങ്ങള്‍, മറ്റു പാരമ്പര്യ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ. ഗര്‍ഭിണിയാവുന്നതിന്റെ ഒരു മാസം മുന്‍പെങ്കിലും ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുമൂലം ചിലതരം അംഗവൈകല്യങ്ങള്‍ തടയാനാവും.






മാനസിക തയ്യാറെടുപ്പ്


മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്‌നേഹവും പകര്‍ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാവുമോ? എങ്കില്‍മാത്രം മുന്നോട്ടു പോവുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സന്തോഷവും സമാധാനവുമുള്ളവരായിരിക്കണം.






പരിരക്ഷ


മാസമുറ തെറ്റുമ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് രണ്ട് ആഴ്ച വളര്‍ച്ചയായിട്ടുണ്ടാവും. മാസമുറ തെറ്റിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. പാരമ്പര്യ രോഗമുള്ളവര്‍, കുടുംബത്തില്‍ അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറോട് തുറന്നുപറയണം. ഏതെങ്കിലും മരുന്നിന് അലര്‍ജിയുണ്ടെങ്കിലും മറച്ചുവെക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേപ്പറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 7 മാസം വരെ മാസത്തില്‍ ഒരിക്കലും അതിനുശേഷം രണ്ടാഴ്ചയിലൊരിക്കലും ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമുള്ള വിറ്റാമിന്‍ ഗുളികകള്‍, അയേണ്‍, കാത്സ്യം ഗുളികകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കുകയും വേണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട ഘടകങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ശരിയായ ആഹാരരീതിയും അമ്മയുടെ മാനസിക അവസ്ഥ, ശരിയായ കുടുംബാന്തരീക്ഷം എന്നിവയാണ്.






ആഹാരക്രമം


ശരിയായ ഭക്ഷണക്രമം കുഞ്ഞിന്റെ കൃത്യമായ വളര്‍ച്ചയെ സഹായിക്കുന്നു. അമ്മ കഴിക്കുന്ന ആഹാരം രക്തത്തിലലിഞ്ഞ്, അതിലൂടെ ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ പോഷകം ലഭിക്കുന്നു.'പൊടി' വാങ്ങി കലക്കിക്കുടിച്ചാല്‍ മതി, ആരോഗ്യമുള്ള കുഞ്ഞുണ്ടാവും എന്ന പരസ്യവാചകത്തില്‍ മയങ്ങി, അതു മാത്രം കഴിക്കുന്ന അമ്മമാരും കുറവല്ല.






വീട്ടില്‍ ലഭ്യമാവുന്ന ഊര്‍ജവും പോഷകവും നിറഞ്ഞ ആഹാരം കഴിക്കുന്നതാണ് ബുദ്ധി. ഇവയിലൂടെ ലഭിക്കുന്ന ഊര്‍ജവും പോഷകവും തീര്‍ച്ചയായും പരസ്യങ്ങളില്‍ കാണുന്ന ടിന്‍ഫുഡുകളില്‍ ഇല്ല. ചോറ്, പയറ്, കടല, പരിപ്പ്, മീന്‍, മുട്ട, പാല്‍, കൂവരക്, പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയെല്ലാം പ്രധാനമാണ്. നിത്യേന മൂന്നോ നാലോ ഗ്ലാസ് പാല്‍ അല്ലെങ്കില്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കണം . അഞ്ചു മുതല്‍ പത്തു വരെ കപ്പ് പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരം ഏഴു പ്രാവശ്യമായി ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.










ധാരാളം മീന്‍ കഴിക്കുന്നവര്‍ക്ക് ഗര്‍ഭകാല പ്രയാസങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കം കുറഞ്ഞ കുഞ്ഞ് ഇവയെല്ലാം ധാരാളം മത്സ്യം കഴിക്കുന്നവരില്‍ കുറവാണ്. നിത്യേന കരിക്കിന്‍വെള്ളം കുടിച്ചാല്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയെ അത് സഹായിക്കും. പരസ്യങ്ങളില്‍ കാണുന്ന നിറം പിടിപ്പിച്ച പാനീയങ്ങള്‍ കുടിക്കരുത്.






രാവിലെയുള്ള ഛര്‍ദി


ഇത് ആദ്യത്തെ മൂന്നു മാസം സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടമാണ് ഈ സമയത്ത് നടക്കുന്നത്. ഹാനികരമായതൊന്നും ഗര്‍ഭസ്ഥശിശുവിന് ഏല്‍ക്കാതിരിക്കാനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധമാര്‍ഗമാണ് ഛര്‍ദി. ഇത് ഒരു രോഗമല്ല. ഛര്‍ദിച്ചാല്‍ കുഴപ്പമാവും എന്ന് തെറ്റിദ്ധരിച്ച് അത് മാറ്റാനായി മരുന്ന് കഴിക്കുന്നതും, ഡ്രിപ്പ് എടുക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ എടത്താല്‍ മാത്രം മതി. ഇഞ്ചിനീര് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. തണുത്ത ആഹാരം, എരിവും മസാലയും കുറഞ്ഞ ആഹാരം, ഇഷ്ടം തോന്നുന്ന ആഹാരം എന്നിവ ഉപയോഗിച്ചാല്‍ ഓക്കാനവും ഛര്‍ദിയും നിയന്ത്രിക്കാനാവും.






സ്‌കാനിങ്


അഞ്ച് മാസത്തിനു മുന്‍പേ ചെയ്യുന്ന സ്‌കാനിങ്ങിലൂടെ അംഗവൈകല്യങ്ങള്‍ പലതും കണ്ടുപിടിക്കാനാവുന്നു. ഭൂണത്തിന്റെ വളര്‍ച്ച, അസാ ധാരണമായ ഗര്‍ഭാവസ്ഥ, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ്, ശിശുവിനു ചുറ്റും ആവരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, ശിശുവിന്റെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അനക്കത്തിന്റെയും അവസ്ഥ, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാം. മറ്റു പ്രശ്‌നങ്ങളില്ലാത്ത സാധാരണ ഗര്‍ഭിണികള്‍ക്ക് ഒന്നോ രണ്ടോ സ്‌കാന്‍ മാത്രം മതിയാവും.
140 സെന്റീമീറ്ററില്‍ കുറവു പൊക്കമുള്ളവര്‍, 40 കിലോയില്‍ താഴെ തൂക്കമുള്ളവര്‍, പ്രായം 18 വയസ്സിനു താഴെയും 35 വയസ്സിനു മുകളിലുള്ളവര്‍, മറ്റു ആരോഗ്യപ്രശ്‌നമുള്ളവര്‍, നേരത്തെ സിസേറിയന്‍ വഴി പ്രസവം നടന്നവര്‍, ആദ്യപ്രസവത്തില്‍ മാസം തികയാതെ പ്രസവിച്ചവര്‍, പ്രസവത്തില്‍ കുഞ്ഞു മരിച്ചവര്‍, മൂന്നില്‍ കൂടുതല്‍ പ്രസവിച്ചിട്ടുള്ളവര്‍, രണ്ടോ അതില്‍ കൂടുതല്‍ പ്രാവശ്യമോ അടുപ്പിച്ച് ഗര്‍ഭം അലസിപ്പോയിട്ടുള്ളവര്‍, വന്ധ്യതാ ചികിത്സയിലൂടെ ഗര്‍ഭിണിയായവര്‍ - ഇവര്‍ക്കെല്ലാം പ്രത്യേകമായി വിദഗ്ധചികിത്സ ആവശ്യമാണ്.
ഗര്‍ഭിണികളിലുണ്ടാവുന്ന അപായസൂചനകള്‍ പ്രത്യേകം അറിയേണ്ടതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം, കാല്‍പ്പാദങ്ങളില്‍ നീരു വന്ന് വീര്‍ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, നീണ്ടുനില്‍ക്കുന്ന തലവേദന, വയറുവേദന, ഉറക്കക്കുറവ്, വെള്ളം പൊട്ടിപ്പോവുക, ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കുറയുക എന്നിവ കണ്ടാല്‍ ഉടനെ വിദഗ്ധപരിശോധന തേടുക.
നടുവേദന
മിക്കവാറും എല്ലാ ഗര്‍ഭിണികളെയും നടുവേദന അലട്ടാറുണ്ട്. വളരെനേരം നിന്നോ ഇരുന്നോ ജോലിചെയ്യുന്നവര്‍, അമിത വണ്ണമുള്ളവര്‍, ശരിയായ വ്യായാമമില്ലാത്തവര്‍ എന്നിവരിലാണ് കൂടുതലായി ഇതു കണ്ടുവരുന്നത്. വേദനയുള്ള ഭാഗത്ത് ചെറിയ ചൂടുവെക്കുന്നത് വേദന കുറയാന്‍ സഹായിക്കും. ഇരിക്കുമ്പോള്‍ നടുവിന് താങ്ങ് നല്‍കാനായി ഉറപ്പുള്ള തലയണയോ മറ്റോ ഉപയോഗിക്കുക. കിടക്കുമ്പോള്‍ ചെരിഞ്ഞു കിടക്കണം. നടുവിന്റെ ഭാഗത്ത് ഒരു ബഡ് ഷീറ്റ് മടക്കിയോ തലയണയോ താങ്ങായി വെക്കുക. കാല്‍മുട്ടുകള്‍ മടക്കിവക്കുക എന്നിവ വേദനയകറ്റാന്‍ സഹായിക്കും. ഗര്‍ഭകാലത്തെ ഒരു പ്രത്യേകതയാണ് മലബന്ധം. ചെറു ചൂടുവെള്ളം കുടിക്കുക, നാരുകള്‍ നിറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രതിവിധി.
തൂക്കം കുറഞ്ഞാല്‍
ശിശുവിന്റെ ശാരീരിക, മാനസിക, ബുദ്ധിപരമായ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് തൂക്കക്കുറവ്. ജനനസമയത്ത്് കുഞ്ഞിന് 2.8 മുതല്‍ 3 കിലോ വരെ തൂക്കം വേണം. 2.5 കിലോക്കു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ച്ച മുരടിച്ചതും തൂക്കം കുറഞ്ഞതുമായി കരുതുന്നത്. പ്രതിരോധശക്തി കുറഞ്ഞ ശിശുക്കള്‍ക്ക് പ്രസവശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലത്ത് തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ശരിയായി കിട്ടാതെവരുന്നു. ജന്നി വന്ന് സ്ഥിരമായ ബുദ്ധിമാന്ദ്യത്തിനുവരെ ഇടയായേക്കാം.
ഗര്‍ഭകാലത്ത് പോഷകാഹാരക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവ ഉള്ളവരിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഗര്‍ഭകാലത്തെ മാനസിക സംഘര്‍ഷം, ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലും ഭാവിയിലെ സ്വഭാവരൂപവത്കരണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നു.
 
ഹമീട്നടുവട്ടം

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്‍ക്കും ചില കാര്യങ്ങള്‍ നമ്മോട് പറയാനുണ്ട്... ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്‍ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.




നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്‍ക്കുക.



എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.



നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല. അത് ആവര്‍ത്തിക്കാം എന്ന്.



എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?



ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.



എന്റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്‍വെച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്‍വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്‍കണം?



തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്‍പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്‍ത്തിച്ചാല്‍ തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.



എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ 'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.



ചിലപ്പോള്‍ സ്‌കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ 'വയറുവേദന', 'പനി' എന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.



നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.



ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും എന്താണ് വ്യത്യാസം?



15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്‍നിന്ന് ഞാന്‍ നല്ല മാര്‍ഗത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്‌നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.



നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്‍ഷനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.



എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ? ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.
 
ഹമീദ്നടുവട്ടം

2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ഉന്നകായ

10 മുട്ട
വെള്ളകസ്കസ് n50g
കിസ്മിസ് കുറച്ചു
അണ്ടിപരിപ്പ്കുറച്ചു
ഏലക്കായ
പഴം n1kg
ഷുഗര്‍ മധുരം അനുസരിച്ച്


ഉണ്ടാക്കുന്ന വിതം

പഴം അതികം പഴുക്കാത്തത് നല്ലവണ്ണം പുഴുഗുക വെള്ളമില്ലാതെ മിക്ഷിയില് നന്നായി അരക്കുക . മുട്ട അലക്കായ ,ഷുഗര്‍ കൂടി നന്നായി കലക്കുക . പാത്രം അടുപ്പില്‍ വെച്ച് ഒരു ടിസ്പൂണ്‍ ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ കലക്കി വെച്ച മുട്ടാധിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക നല്ലവണ്ണം ചിക്കിയമാതിരി ആകുമ്പോള്‍ അതിലേക്ക് അട്ടിപരിപ്പ് ,കിസ്മിസ് ,കസ്കസ് എന്നിവ ഇട്ടു വീണ്ട്ടും ഇളക്കുകി ഇറക്കി വെക്കുക . ചൂടരിയത്തിനു ശേഷം അരച്ച് വെച്ച പഴം നരഗ വലിപ്പത്തില്‍ ഉരുളകളാക്കി കയ്യിനടിയില്‍ വെച്ച് പരതുക അതിലേക്ക് കുറേശെ  ചിക്കിവേച്ച മുട്ട വെച്ച് ഉരുട്ടുക എന്നിട്ട് വെളിച്ചെണ്ണയില്‍ എട്ടു പൊരിച്ചു എടുക്കുക


2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു ഞാനാ കണ്ണുകളെ...

മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു ഞാനാ കണ്ണുകളെ...



ആദ്യമെന്‍ ശ്രദ്ധ പോയതുമാ


വശ്യ സുന്ദരമാം നയനങ്ങളിലേയ്കായിരുന്നു...


എന്തായിരുന്നാ കണ്‍കോണുകളിലെ വികാരം


വ്യക്തമായിരുന്നില്ലതെന്തായാലും.. ഒറ്റ നോട്ടത്തില്‍...


ഒരുവേള ഞാന്‍ കണ്ടത്‌ പ്രണയത്തിനൊളിയെങ്കില്‍


മറ്റൊരിയ്ക്കല്‍ ഒളിയ്ക്കാന്‍ കഴിയാതിരുന്നൊരു ദുഖഭാവം


ഇനിയും ചിലപ്പോഴൊരു കുഞ്ഞിന്റെ കുറുമ്പായിരുന്നു


ഞാന്‍ ദര്‍ശിച്ചതാ കണ്‍കോണുകളില്‍...


ഇനിയും കണ്ടിട്ടില്ല ഞാനാ മിഴികള്‍ സജലമായ്‌...


അറിയില്ലെനിക്ക്‌ കരുത്തുണ്ടുവോ...


നിറഞ്ഞുകാണുവാനിത്ര സുന്ദരമാം മിഴികള്‍...
.....


എത്ര നന്നായിരുന്നേനെയെല്ലാം എനിയ്ക്കാ


കണ്ണുകളിലൂടെയറിയാന്‍ കഴിഞ്ഞു
 
ഹമീദ്നടുവട്ടം

2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

സാവിത്രിചേച്ചി

ബസ്സ്റ്റോപ്പില്‍ ബസ് കയറാനായി നില്‍ക്കുമ്പോള്‍ സാവിത്രിചേച്ചി എത്തി. ചേച്ചി ഈ നാട്ടില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ചേച്ചി വരുന്ന വഴിക്കേ ചിരിച്ചു കാണിച്ചു. ചിരിയില്‍ പലതും നേടാം എന്നുള്ളതുകൊണ്ട് വെറുതെ ഒരു ചിരി ചേച്ചിക്ക് കൊടുത്തു. ആ ചിരിയില്‍ സംതൃപ്‌തയായ ചേച്ചി എന്തെങ്കിലും വരം ചോദിച്ചോളൂ എന്ന് ചോദിച്ചാല്‍...... ചേച്ചിവഴി അമ്മയെ ആവിശ്യം അറിയിക്കാം. ലോക്കല്‍ കമ്മറ്റി വഴി ജില്ലാകമ്മിറ്റിവഴി അങ്ങ് ഹൈക്കമാന്‍ഡില്‍ കാര്യം എത്തിക്കോളും. ചേച്ചിയെ എങ്ങനെ ഇതില്‍ ഉള്‍പ്പെടുത്താം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേ ചേച്ചി അടുത്തെത്തി.

“ജോലിയൊക്കെയായി അല്ലിയോ?”

“ആയി ചേച്ചി”

“എത്രനാളായി...”

“അഞ്ചാറുമാസമായി...”

“ഞാനറിഞ്ഞില്ല മോനേ നിനക്ക് ജോലി കിട്ടിയത്. ഇന്നലെ വീട്ടിലെ പിള്ളാരു പറഞ്ഞപ്പോഴാ ഞാനറിഞ്ഞത്...”

“ജോലി കിട്ടിയത് ഞാനാരോടും പറഞ്ഞില്ല ചേച്ചി”

“ജോലിയൊക്കെ ആയില്ലിയോ? അപ്പോള്‍ എങ്ങനാ കാര്യങ്ങള്‍...”

ചേച്ചിക്ക് വിവരം ഉണ്ട്. ജോലിയൊക്കെ ആയതുകൊണ്ട് കല്യാണം കഴിച്ചു കൂടേ എന്നാണ് ചേച്ചി ചോദിക്കുന്നത്. ഈ ചേച്ചി ചിന്തിക്കുന്നതുപോലെ തന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഒന്ന് ചിന്തിച്ചു കൂടേ....

“കാര്യങ്ങളൊക്കെ നടത്താന്‍ സമയമുണ്ടല്ലോ ചേച്ചി...”

“അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ.... അല്ലങ്കില്‍ തന്നെ ഇതിനൊക്കെ ഇപ്പോള്‍ ആരെങ്കിലും പ്രായം നോക്കാറു ണ്ടോ. ജോലിയായതിന്റെ പിറ്റേ മാസം തന്നെ എല്ലാവരും നടത്താറുള്ളതല്ലേ”

ഹൊ! ഈ ചേച്ചിയുടെ ഒരു കാര്യം. മന്ത്രി കല്പിച്ചതും കോണ്ട്രാകറ്റര്‍ ഇച്ഛിച്ചതും പാലം പണി എന്നതു പോലെയായി കാര്യങ്ങള്‍.

“അല്ല ചേച്ചി... അച്ഛന്‍ സമ്മതിക്കുമോന്ന് ഒരു പേടി... ഞാനിപ്പോഴും കൊച്ചു‌കുട്ടിയാണന്നാ അവരുടെ വിചാരം”

“അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാ‍ക്കിച്ചോളാം. മോന് സമ്മതമാണല്ലോ.”

ചേച്ചി വന്ന വഴിയേ തിരിച്ചു പോയി. ഏതായാലും ചേച്ചി അമ്മയോടോ അച്ഛനോടോ കാര്യങ്ങള്‍ പറഞ്ഞ് എല്ലാം ശരിയാക്കും.

വൈകിട്ട് വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ചാരുകസേരയില്‍ അച്ഛന്‍ ഉണ്ടായിരുന്നു. അകത്തേക്ക് കടക്കാനായി ഉമ്മറപടിയിലേക്ക് കാല്‍ എടുത്തുവച്ചതും അച്ഛന്റെ ചോദ്യം.

“നീയിന്ന് രാവിലെ സാ‍വിത്രിയെ കണ്ടോ?”

കണ്ടില്ലന്ന് പറയാന്‍ പറ്റില്ല. സാവിത്രിചേച്ചി വന്ന് എന്തെങ്കിലും പറയാതെ അച്ഛന്‍ ഇങ്ങനെ ചോദിക്കില്ല.

“കണ്ടു”

“നിനക്കെത്രവയസായടാ...” അച്ഛന്റെ അടുത്ത ചോദ്യം.

“അടുത്ത ചിങ്ങത്തില്‍....” പറയാന്‍ തുടങ്ങിയതും അച്ഛന്റെ മറുചോദ്യം.

“ചിങ്ങം അവിടെ നില്‍ക്കട്ടെ. ഇത്രയും പ്രായം ആയിട്ടും ഒരു കാര്യം സ്വന്തമായിട്ട് ചെയ്യാന്‍ നിനക്കറിയില്ലേ?”

“അറിയില്ലേ എന്ന് ചോദിച്ചാല്‍ അറിയാം....സാവിത്രിചേച്ചി പറഞ്ഞകാര്യത്തില്‍ അച്ഛനെന്താ അഭിപ്രായം?”

“നമ്മള്‍ അല്പം താമസിച്ചുപോയോ എന്നൊരു സംശയം.... ഞാനവള്‍ക്ക് ഒരു ആയിരിത്തിമുന്നൂറു രൂപാ കൊടുത്തിട്ടൂണ്ട്”

ങേ !!! അവനൊന്ന് ഞെട്ടി.സാവിത്രിചേച്ചിക്ക് ബ്രോക്കറുപണിയും ഉണ്ടായിരുന്നോ? സാവിത്രിചേച്ചിക്ക് കാശു കൊടൂത്ത് പെണ്‍പിള്ളാരെയൊക്കെ നോക്കാന്‍ അച്ഛന്‍ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു. ഈ അച്ഛനെയാണല്ലോ താനെന്നും മനസില്‍ തെറിപറഞ്ഞ് നടന്നിരുന്നത്. പാവം അച്ഛന്‍ !!! .ഏതായാലും അല്പം വെയിറ്റിട്ട് നില്‍ക്കാം.

“ആയിരിത്തി മുന്നൂറു രൂപായൊക്കെ കൊടുത്ത് ... അതല്പം കൂടുതലായിപോയില്ലേ....”

“എടാ നിന്റെ ഈ പ്രായത്തില്‍ എനിക്ക് നാലെണ്ണം ഉണ്ടായിരുന്നു....”


അച്ഛന്‍ സെന്റി ആവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ പ്രായത്തില്‍ അച്ഛന് നാലു പിള്ളാര്‍ ഉണ്ടായിരുന്നന്ന്. അച്ഛന്‍ അല്പം മിനുങ്ങിയിട്ടാണോ ഇരിക്കുന്നത്. രണ്ടു ചേച്ചിമാരും താനും ഉള്‍പ്പെടെ മൂന്നു മക്കളല്ലേ ഉള്ളൂ. അച്ഛനിനി കണക്ക് തെറ്റിയതാണോ? ചിലപ്പോള്‍ അമ്മയും കൂടി കൂട്ടി നാലെന്ന് പറഞ്ഞതായിരിക്കും.


"നീ നാളെ പോകുമ്പോള്‍ സാവിത്രിയുടെ വീട്ടിലോട്ട് കയറി ഫോമിലൊന്ന് ഒപ്പിട്ടുകൊടുത്തോ. തിരിച്ചരിയല്‍ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി കൊടുത്തോളണം”


ചേച്ചി അപ്പോള്‍ ഫുള്‍ സെറ്റപ്പിലാണ് പരിപാടി തുടങ്ങിയിരിക്കുന്നത്. നാട്ടിലൊരു മാണ്‍‌ട്രിമോണിയല്‍ ഏജന്‍സി തുടങ്ങിയത് അറിയാന്‍ താന്‍ വൈകി പോയല്ലോ. സിനിമയിലൊക്കെ കണ്ടിട്ടുള്ള ബ്രോക്കര്‍മാരാരും പാസ് പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലല്ലോ.

“ഫുള്‍ സൈസ് ഫോട്ടോയല്ലേ അച്ഛാനല്ലത് ? ”


“പോളിസി എടുക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോമതി” അച്ഛന്റെ ഈ ഒരൊറ്റ മറുപിടി കൊണ്ട് ഭൂമി തിരിഞ്ഞ് കറങ്ങുന്നതായി തോന്നി. അപ്പോള്‍ രാവിലെ സാവിത്രിചേച്ചി തന്നോട് പോളിസി എടുക്കൂന്നതിനെ ക്കുറിച്ചാണല്ലേ പറഞ്ഞത്. വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു.

ഒട്ടകം

ഒട്ടകം

അപ്പൂപ്പന്‍ താടി

കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്തെങ്ങാന്‍, അപ്പൂപ്പന്‍ താടിയെ?


നാട്ടിലെ കാവുകളിലും പറമ്പുകളിലും മറ്റും ഒരുപാടുണ്ടായിരുന്നു; പക്ഷെ

ഇന്നത്‌ കാണാറില്ല. ഒരു വനപ്രദേശത്ത് പോകേണ്ടി വന്നു ഇത് പോലൊരു

പടം കിട്ടാന്‍.

അപ്പൂപ്പന്‍ താടിയും മഞ്ചാടിയുമെല്ലാം കൌതുകങ്ങളായി നിറഞ്ഞു നിന്നിരുന്നു

നമ്മുടെയൊക്കെ കുട്ടിക്കാലത്ത്. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ നേരില്‍

കണ്ടിട്ടുണ്ടോ എന്തോ. ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാവില്ല.

മലയാള സിനിമകളില്‍ പോലും ഇപ്പൊ കാണാനില്ല എന്ന് തോന്നുന്നു.

ജെയിംസ്‌ കാമറൂണിന്റെ 'അവതാര്‍' കണ്ടപ്പോഴാണ് വീണ്ടും

അപ്പൂപ്പന്‍ താടിയെ ഓര്‍മ്മ വന്നത്. അസംഖ്യം അപ്പൂപ്പന്‍ താടികള്‍

3D എഫക്ടില്‍ വന്നു കാല്പനികമായൊരു മായിക പ്രപഞ്ചം തീര്‍ത്തപ്പോള്‍

അനിര്‍വച്ചനീയമായൊരു കാഴ്ചയായി അത്. നാട്ടിലൊക്കെ

കാവുകളുണ്ടായിരുന്നെങ്കില്‍ നേരില്‍ കാണാമായിരുന്നു ഇതുപോലൊക്കെ.

കാറ്റിന്റെ കൈവിരല്‍ പിടിച്ചു വാനോളം പറന്നുയര്‍ന്നും


പിന്നീടത്‌ മണ്ണിലേക്ക് താണിറങ്ങിയും; നമ്മുടെയൊക്കെ മോഹങ്ങള്‍ പോലെ...

നിയന്ത്രിക്കാനൊരു നൂല്‍ചരട് പോലുമില്ലാതെ,

മോഹങ്ങള്‍ പോലെ പാറിനടക്കുകയാണ് അപ്പൂപ്പന്‍ താടികള്‍.

ഇതെവിടെ നിന്ന് വന്നെന്നോ

എവിടേക്ക് പോകുന്നെന്നോ ആര്‍ക്കുമറിയില്ല. പക്ഷെ

ഇഷ്ട്ടാനുസരണം യാത്ര ചെയ്തുകൊണ്ടെയിരിക്കുന്നു,

ഒരിടത്തുമെത്താത്ത സഞ്ചാരിയെ പോലെ...
 
ഹമീദ്