2011 മേയ് 21, ശനിയാഴ്‌ച

ലിങ്ക്ഡ് ഇന്‍ ഓഹരി വില്‍പന: വീണ്ടും ഡോട്ട്‌കോം ബൂം



ന്യൂയോര്‍ക്ക്: സൗഹൃദ കൂട്ടായ്മാ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്നിന്റെ ഓഹരി വില്‍പന(ഐ.പി.ഒ) ലോകത്ത് വീണ്ടും ഡോട്ട് കോം ബൂമിന് വഴിവെക്കുമെന്ന് സൂചന. മെയ് 19ന് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ലിങ്ക്ഡിന്‍ ഇതിനോടകം 78.4 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. 2004ലെ ഗൂഗിളിന്റെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിന്(ഐ.പി.ഒ) ശേഷം ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ ഐ.പി.ഒക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യം.
ഓഫര്‍ തുകയുടെ രണ്ടു മടങ്ങോളം വര്‍ധനയോടെയാണ് ഓഹരികള്‍ അരങ്ങേറ്റം കുറിച്ചത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യൊനൊരുങ്ങുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കിനും, ഗ്രൂപ്പ്ഓണിനും പ്രതീക്ഷ നല്‍കുന്നതുമായി ലിങ്ക്ഡ് ഇന്‍ ഐ.പി.ഒ.
83 ഡോളര്‍ നിരക്കില്‍ വ്യാപാരമാരംഭിച്ച ലിങ്ക്ഡ് ഇന്‍ ഓഹരികള്‍ ആദ്യ ദിവസം തന്നെ 122.70 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീട് വില കുറഞ്ഞെങ്കിലും ഓഫര്‍ തുകയുടെ രണ്ട് മടങ്ങ് വര്‍ധനയോടെ 94.25 ഡോളര്‍ നിരക്കിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഇത് കമ്പനിയുടെ വിപണിയിലെ മൂല്യം 900 കോടി ഡോളറാക്കി ഉയര്‍ത്തുകയും ചെയ്തു. പ്രൊഫഷണലുകള്‍ക്ക് പുതിയ ജോലി കണ്ടെത്താനും മറ്റും അനന്ത സാധ്യത തുറന്നിടുന്ന വെബ്‌സൈറ്റാണ് ലിങ്ക്ഡ് ഇന്‍. ലോകത്തൊട്ടാകെ ഒരു കോടി അംഗങ്ങളാണ് ലിങ്ക്ഡ് ഇന്നിന് ഉള്ളത്. യൂറോപ്പിലും ഏഷ്യയിലും സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി കമ്പനി ശ്രമിക്കുന്നുമുണ്ട്.
--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ